13 November, 2011

വീണ്ടുമൊരു ശിശുദിനം

0




സ്വാതന്ത്ര്യസമരനായകനും, രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍‌മദിനം ശിശുദിനമായി ആണ് രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്. .

ലോകം കണ്ടിട്ടുള്ള മഹത് വ്യക്തികളിലൊരാളാണ് നെഹ്റു. അദ്ദേഹം 1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശില്‍ അലഹബാദിലാണ് ജനിച്ചത്. പ്രശസ്തനായ അഭിഭാഷകനും ധനികനും രാഷ്ട്രീയ നേതാവുമായ പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്റുവിന്‍റെ ഏക പുത്രനായിരുന്നു അദ്ദേഹം.

വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ളണ്ടിലെ ഹാരോ പബ്ളിക് സ്കൂളില്‍ ചേര്‍ന്നു. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജീവിതമാംരഭിച്ചു.

ഭാരതത്തിലെ സ്വാതന്ത്ര്യമില്ലായ്മയും മറ്റ് കഷ്ടതകളും മനസ്സില്‍ പോറലായപ്പോള്‍ അദ്ദേഹം ജോലി ഉപേക്ഷിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടി പ്രയത്നിച്ചു. സ്വാതന്ത്ര്യസമരത്തിലെ ഉന്നതനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് പല പ്രാവശ്യം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ഗാന്ധിജിയുടെയും എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമനുസരിച്ച് അദ്ദേഹം സ്വതന്ത്രഭാരതത്തിന്‍റെ പ്രധാനമന്ത്രിയായി.

സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നാണ് ലോകമൊട്ടുക്കും അദ്ദേഹം അറിയപ്പെട്ടത്. വളരെയധികം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം നല്ലൊരു ആതിഥേയന്‍ ആയിരുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.

കുട്ടികള്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അവര്‍ അദ്ദേഹത്തെ "ചാച്ച' എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു. എത്ര തിരക്കുണ്ടായിരുന്നാലും കുട്ടികളുടെ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.

ശിശുദിനം ഇന്ത്യ ഒട്ടുക്കും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. അദ്ദേഹത്തിന് കുട്ടികളോടുള്ള വാത്സല്യത്തിന്‍റെ പ്രതീകമാണ് നെഹ്റു വിന്‍റെ സ്മാരകമായ ഡല്‍ഹിയിലെ ശാന്തിവനം.

കൊച്ചുകൂട്ടുകാരോട് ചാച്ചാജി......


പ്രിയപ്പെട്ട എന്‍െറ കൊച്ചു കൂട്ടുകാരേ,

നിങ്ങളോടൊപ്പം കൂട്ടുകൂടാനും സംസാരിച്ചും കളിച്ചും സമയം ചെലവഴിക്കാന്‍ എനിയ്ക്ക് എന്തിഷ്ടമാണെന്നോ! അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്‍െറ പ്രായം തന്നെ മറക്കുന്നു.... നിങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഈ സുന്ദരമായ ലോകത്തെപ്പറ്റി നമുക്കു സംസാരിക്കാമായിരുന്നു. ചെടികള്‍, പൂക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍, നക്ഷത്രങ്ങള്‍, പര്‍വതങ്ങള്‍ തുടങ്ങി നമുക്കു ചുറ്റുമുള്ള വസ്തുക്കളെപ്പറ്റി പറയാമായിരുന്നു!

ഈ ലോകത്തിന്‍െറ മനോഹാരിത ഇപ്പോഴും ഇവിടെ എങ്ങുമുണ്ട്. നിങ്ങള്‍ കുട്ടികള്‍ കൂടുതല്‍ വിവേകത്തോടെ നമുക്കു ചുറ്റുമുള്ള പ്രകൃതിയുടെ തുടിപ്പും മനോഹാരിതയും ആസ്വദിക്കാന്‍ പഠിക്കണം.

നമ്മുടെ മഹാരാജ്യത്തിനുവേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ധാരാളം ചെയ്യാനുണ്ട്. നമ്മളോരോരുത്തരും തങ്ങളാലാവുന്നതൊക്കെയും ചെയ്കാല്‍ നമ്മുടെ രാജ്യം വളരും. പുരോഗതിയിലൂടെ അതിവേഗം മുന്നേറും.

"സന്തോഷം നിറഞ്ഞ രാജ്യം അതായിരുന്നു ചച്ചയുടെ സ്വപ്നം
എല്ലാവര്‍ക്കും ശിശുദിനാശംസകള്‍ "

0 comments:

Post a Comment