29 June, 2013

ഇരട്ടവാഴക്കൃഷിയിലൂടെ ഇരട്ടിലാഭം

0

വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കൃഷിചെയ്യുന്ന വിളയാണ് നേന്ത്രവാഴ. തുറസ്സായ സ്ഥലവും വെള്ളവും കുറഞ്ഞുവരുന്നതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാവുന്ന രീതിയാണ് ഇരട്ടവാഴക്കൃഷി. ഒരുകുഴിയില്‍ രണ്ട് കന്നുനട്ടാല്‍ അത് ഇരട്ടവാഴയായി. സാധാരണഗതിയില്‍ നല്‍കുന്ന ഇടയകലം ഇരട്ടവാഴക്കൃഷിയില്‍ തികയില്ല. വരികള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലവും കുഴികള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലവും നല്കിയാല്‍ ഇരട്ടവാഴക്കൃഷി വിജയമാകും.

കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി വലിപ്പമുള്ള കുഴികളാണ് നടാനായി തയ്യാറാക്കേണ്ടത്. കുഴിയൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ ആദ്യംതന്നെ ചേര്‍ക്കണം. കുഴി നനച്ചതിനുശേഷം മാത്രമേ കുമ്മായവസ്തുക്കള്‍ ചേര്‍ക്കാവൂ. ഇനി ഉണങ്ങിയ ചാണകപ്പൊടിയുടെ ഊഴമാണ്. 15 കിലോഗ്രാം ചാണകപ്പൊടിയെങ്കിലും കുഴിയില്‍ചേര്‍ക്കണം. അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള അസോസ്‌പൈറില്ലം 50 ഗ്രാം കുഴിയൊന്നിന് ചേര്‍ക്കാം. മേല്‍മണ്ണ് ചേര്‍ത്ത് കുഴിയില്‍ത്തന്നെ ഒരടി അകലത്തിലായി കന്നുകള്‍ നടാന്‍ ശ്രദ്ധിക്കണം.

നട്ട് ഒരുമാസം കഴിഞ്ഞാല്‍ രാസവളങ്ങള്‍ ചേര്‍ക്കാം. വാഴച്ചുവട്ടില്‍നിന്ന് രണ്ടരയടി അകലത്തില്‍ ഒരു വലയമായി വേണം രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കാന്‍. വാഴയുടെ വേരുപടലം മണ്ണിന്റെ ഉപരിതലത്തോട് അടുത്തുതന്നെയായതിനാല്‍ വളരെ ആഴത്തില്‍ വളമിടേണ്ട കാര്യമില്ല. വളംചേര്‍ക്കുന്ന സമയത്ത് മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നട്ട് ഒരുമാസം കഴിഞ്ഞ് കുഴിയൊന്നിന് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷുമാണ് നല്‍കേണ്ടത്. രണ്ടുമാസം കഴിഞ്ഞ് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും വിതറിക്കൊടുക്കാം. മൂന്നാംമാസത്തില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും 350 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കണം. നാലും അഞ്ചും മാസത്തെ ഇടവേളകളില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും മാത്രം മതി. കുലവിരിഞ്ഞശേഷം 150 ഗ്രാം യൂറിയയും 300 ഗ്രാം പൊട്ടാഷും ചേര്‍ത്തുകൊടുക്കുന്നത് കുലയുടെ തൂക്കംകൂട്ടുന്നതായി കണ്ടിട്ടുണ്ട്.

കുല വരുന്നതുവരെ കന്നുകള്‍ നീക്കംചെയ്യണം. മാതൃവാഴയ്ക്ക് ദോഷം വരാത്തരീതിയില്‍ കന്നുകള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് രണ്ട് ദിവസത്തിലൊരിക്കല്‍ വാഴത്തോട്ടം നനയ്ക്കാം.

വാഴക്കവിളില്‍ ബാര്‍സോപ്പ് ചീളുകള്‍ വെക്കുന്നത് തടതുരപ്പന്‍ വണ്ടിനെ പ്രതിരോധിക്കാന്‍ നന്ന്. സ്യൂഡോമോണസ് 20 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴക്കവിളില്‍ ഒഴിച്ചുകൊടുത്ത് കുമിള്‍രോഗങ്ങളെ ചെറുക്കാം. കുലവിരിഞ്ഞുകഴിഞ്ഞാല്‍ കുടപ്പന്‍ ഒടിച്ചെടുക്കണം. കുലകള്‍ പകുതി മൂപ്പെത്തിയശേഷം ഉണങ്ങിയ വാഴയില കൊണ്ട് നന്നായി പൊതിഞ്ഞുകെട്ടിയാല്‍ കായയ്ക്ക് നല്ലനിറവും പുഷ്ടിയും കിട്ടും.

ഇരട്ടവാഴക്കൃഷികൊണ്ട് നേട്ടങ്ങള്‍ പലതാണ്. 10 സെന്റ് സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ 100 കുഴി എടുക്കണമെങ്കില്‍ ഇരട്ടവാഴക്കൃഷിയില്‍ 67 കുഴി മതി. കുഴിയുടെ എണ്ണത്തില്‍ മാത്രമല്ല കൃഷിപ്പണി ചുരുക്കാനും നല്ലത് ഇരട്ടവാഴ തന്നെ. തൊഴിലാളിക്ഷാമം കൊണ്ട് നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ഇരട്ടവാഴയ്ക്ക് കഴിയും. വെള്ളത്തിന്റെ അപര്യാപ്തത ഇരട്ടവാഴക്കൃഷിയില്‍ പ്രകടമല്ല. വളത്തിന്റെയും വെള്ളത്തിന്റെയും അളവും ഒപ്പം കൃഷിച്ചെലവും കുറയ്ക്കാന്‍ ഇരട്ടവാഴക്കൃഷി തന്നെയാണ് നല്ലത്.

ഇടയകലം കൂടുതലായതിനാല്‍ ഇടവിളക്കൃഷിയില്‍ നിന്നുള്ള ആദായവും കൂടും. ചീരയും വെള്ളരിയും പയറും ചേമ്പുമാണ് ഇരട്ടവാഴയിലെ ആദായകരമായ ഇടവിളക്കാരികള്‍. എല്ലാത്തിനുമുപരി ഒരു കുഴിയില്‍നിന്ന് 12 കിലോഗ്രാം ഭാരമുള്ള വാഴക്കുല ലഭിക്കുന്ന സ്ഥാനത്ത് ഇരട്ടവാഴക്കൃഷിയില്‍ ശരാശരി 23 കിലോഗ്രാം ലഭിക്കുന്നതായി കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെ നോക്കിയാലും ഇരട്ടവാഴക്കൃഷി ഒരു ചുവട് മുന്നില്‍ത്തന്നെ.


വീണാറാണി ആര്‍.

18 June, 2013

ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

0

ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ്‌ ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്‌. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്‌.
പ്ലാസ്റ്റിക്‌ ചാക്കുകളിൽ അതായത്‌ വളചാക്ക്‌, സിമന്റ്‌ ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത്‌ എളുപ്പമാണ്‌. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച്‌ പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.

ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്‌, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട്‌ പരത്തിയ ശേഷം, ചെടി വെച്ച്‌ ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്‌, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.

ചെറിയ വിത്തുകളായ ചീര, മുളക്‌, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ്‌ ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത്‌ വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം.

മണ്ണ് മിശ്രിതം തയ്യാറാക്കേണ്ടുന്ന വിധം :

ചാക്കിൽ ഏറ്റവും താഴെ മണ്ണു പരത്തുക. അതിലേയ്ക്കു കുറച്ച്‌ മണൽ ചേർത്താൽ നല്ല വായുസഞ്ചാരം ലഭിയ്ക്കും. കൂട്ടത്തിലേയ്ക്കു തൊണ്ടിന്റെ കഷ്ണങ്ങൾ, ചകിരി തുടങ്ങിയ വെള്ളം വലിച്ചെടുത്ത്‌ ഈർപ്പം നിലന്ര്ത്താൻ സഹായിയ്ക്കുന്ന തരത്തിലുള്ളവ ചേർക്കാം. 100ഗ്രാം വേപ്പും എള്ളുപൊടിയും ചേർക്കാം- ഫോസ്ഫറസിനായി.
പിന്നെ അഴുകിയ കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവയും ചേർക്കാം.
(ചാണകപ്പൊടിയ്ക്കു വില കൂടുമ്പോൾ രണ്ടുഭാഗം മണ്ണിലേയ്ക്കു ഒരു ഭാഗം മാത്രം ചാണകപ്പൊടി മതിയാവും)



വെള്ളം, വളം, ശുശ്രൂഷ.

സാധാരണയായി ചാക്കിലെ കൃഷിയ്ക്കു അരമഗ്‌, ഒരു മഗ്‌ വെള്ളം ധാരാളം മതി. അതിനായി പാത്രം കഴുകുന്ന വെള്ളം, കുളി വെള്ളം തുണി കഴുകുന്ന വെള്ളം എല്ലാം ഉപയോഗിയ്ക്കുന്നാവുന്നതാണ്‌. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിയ്ക്കേണ്ടതാണ്‌. എന്നാൽ മണ്ൺ മിശ്രിതം, ചെടിയുടെ പ്രായം, കാലാവസ്ഥ എന്നിവയെയൊക്കെ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവു കൂട്ടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‌. അത്‌ പ്രവൃത്തിപരിചയത്തിലൂടെ മനസ്സിലാക്കാവുന്നതു തന്നേയും.

വീട്ടിൽ കൃഷി ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ്‌, വീട്ടിൽ നിന്നും കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോൾ ചെടികൾക്കെങ്ങനെ നന ലഭിയ്ക്കുമെന്നത്‌. അതിനദ്ദേഹം പറഞ്ഞ രസകരമായ ഒരു മറുപടി നോക്കൂ-
"കൃഷി എന്നത്‌ ചെയ്യുന്നയാൾക്കു മാത്രം സ്വന്തമായുള്ളതല്ല, അത്‌ അയൽപ്പക്കക്കാർക്കു കൂടി അനുഭവിയ്ക്കാൻ സാദ്ധ്യമാക്കി നോക്കൂ- ഈ പ്രശ്നം വളരെയെളുപ്പത്തിൽ പരിഹരിച്ചെടുക്കാം!"
:)

വെറൊന്നു കൂടിയുണ്ട്‌, പാൽക്കവറുകളിൽ വെള്ളം നിറച്ച്‌, സൂചി കൊണ്ട്‌ വളരെ ചെറിയ ദ്വാരമുണ്ടാക്കി (സൂചിമുനയോളം തന്നെ ചെറുത്‌) ചാക്കിനുള്ളിൽ നിക്ഷേപിച്ചാൽ രണ്ടു ദിവസം വരേയുള്ള നനയ്ക്കൽ സുഗമമായി നടക്കും. Drip irrigation അഥവാ തുള്ളിനനയെ അനുകരിച്ചു കൊണ്ടുള്ള ഒരു രീതി കൂടിയാണിത്‌.

ഇനി, പ്രധാനപ്പെട്ട മറ്റൊന്ന് ടെറസ്‌ കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ എന്നുള്ളതാണ്‌. കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

വളമായി ജൈവവളം, മണ്ണിര ക്മ്പോസ്റ്റ്‌ ഉപയോഗിയ്ക്കാം.

അസോള എന്ന വെള്ളത്തിൽ പൊങ്ങികിടന്നു വളരുന്ന സസ്യം നല്ലൊരു വളമാണെന്നു പറയുന്നു അദ്ദേഹം. ഇതിൽ 4 ശതമാനത്തോളം നൈട്രജൻ, 3 ശതമാനത്തോളം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചട്ടിണി, ഉഴുന്നു വട, തോരൻ ഇവയിലൊക്കെ ചേർത്ത്‌ മനുഷ്യർക്കും കഴിയ്ക്കാനുമുപയോഗിയ്ക്കാം, അതുപോലെ കൊഴിയ്ക്കും മറ്റും തീറ്റിയ്ക്കുമുപയോഗിയ്ക്കാമെന്നു പറയുന്നു അദ്ദേഹം. അസോളയെ കുറിച്ച് ഇവിടെ ഒരു പോസ്റ്റുണ്ട്.
പിന്നെ പച്ചിലകൾ, വൃത്തിയാക്കി കിട്ടുന്ന ഉണക്കയിലകൾ എന്നിവയും വളമായി ഉപയോഗിയ്ക്കാം.
ചാരം ഇടുക എന്ന രീതിയിൽ അദ്ദേഹം പറയുന്നത്‌ ഒരു നുള്ളു മതിയാവും എന്നതാണ്‌- പൊട്ടാഷിനു നല്ലതാണ്‌ ചാരം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, കപ്പലണ്ടിപിണ്ണാക്ക്‌, വേപ്പും പിണ്ണാക്ക്‌ ഇതൊക്കെ നല്ല വളങ്ങളാണ്‌. വേപ്പും പിണ്ണാക്കിടുമ്പോൾ ഉറുമ്പിന്റെ ശല്യം കുറയുന്നു.

വളരെ ഫലവത്തായ മറ്റൊന്നാണ്‌ മണ്ണിരകമ്പോസ്റ്റ്‌.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക.
അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു.
പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും.

അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും.
മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.

ചെടി വളർന്നു തുടങ്ങുമ്പോൾ പ്രധാനമായി നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ്‌ കീടങ്ങൾ വന്നുതുടങ്ങുന്നത്‌. കീട ശല്യത്തിനായി സ്പ്രേകൾ ഉണ്ടാക്കാം.

10 ലിറ്റർ വെള്ളത്തിലേയ്ക്കു ഒരു കിലോ പിണ്ണാക്ക്‌ ഒരു കലത്തിലിട്ട്‌ വെയ്ക്കുക. പുളിയ്ക്കുമ്പോൾ അതിന്റെ തെളിയെടുത്ത്‌ നേർപ്പിച്ച്‌ സ്പ്രേ ചെയ്യാം.

മരുന്നു തെളിയ്ക്കായി പുകയില കഷായം ഉണ്ടാക്കാം. ഇതിൽ നിക്കോട്ടിൻ കൂടുതലായിട്ടുണ്ടാകും.
ആദ്യം അരകിലോ പുകയില നാലര ലിറ്റർ വെള്ളത്തിലിട്ടു വെയ്ക്കുക. അതിനു ശേഷം 120 ഗ്രാം ബാർസോപ്‌ ചെറിയ കഷ്ണങ്ങളാക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടുവെയ്ക്കുക.
പിന്നീട്‌ പുകയില ഞെക്കിപ്പിഴിഞ്ഞെടുത്ത സത്തിലേയ്ക്കു സോപ്പുലായനിയും കൂട്ടി 6 ഇരട്ടി വെള്ളം ചേർത്ത്‌ സ്പ്രേ ചെയ്തു കൊടുക്കാം.

അതുപോലെ പത്തു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്‌. കഞ്ഞിപ്പശയിൽ കീടങ്ങൾ ഒട്ടിപ്പിടിച്ച്‌ ഉണങ്ങി ചത്തു പോകാനിതു സഹായിയ്ക്കുന്നു.

അതുപോലെ പ്രാണികളെ ആകർഷിയ്ക്കാനുള്ള കെണികളുണ്ടാക്കി കൊല്ലാം.

കീടങ്ങളെ കുറിച്ചു പറയുമ്പോൾ, ഓരോ തരം പച്ചക്കറിയ്ക്കും ഓരോ തരം കീടമായിരിയ്ക്കും വന്നുതുടങ്ങുക, ഓരോ തരം ജൈവ വളവുമായിരിയ്ക്കും ഉപയോഗിയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉദാഹരണത്തിന്‌ പയറിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ്‌, നീരൂറ്റി കുടിയ്ക്കുന്ന കറുത്ത മുഞ്ഞ എന്നു പറയുന്ന ഇനം കീടം. അതിന്റെ ലക്ഷണമായി എടുക്കാവുന്നത്‌, അവിടവിടെയായി ഉറുമ്പിൻ പറ്റങ്ങൾ കൂടിയിരിയ്ക്കുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ വെളുത്ത മുട്ടയേയും കാണാം. മുഞ്ഞക്കുഞ്ഞുങ്ങളെ ഒരു മഗ്ഗിൽ വെള്ളം നിറച്ച്‌ അതിലേയ്ക്കു തട്ടിയിട്ട്‌ നശിപ്പിയ്ക്കാവുന്നതാണ്‌. പുകയില കഷായവും ഇതിനു ഉത്തമമാണ്‌.

13 June, 2013

കെട്ടവയറിന്റെ മതി ഭ്രമം

1


എം ഷിറാസ് ഖാൻ പാലോട്   

കെട്ടവയറിനു മതിഭ്രമം....
എന്തോ ദഹികാതെ കിടപുണ്ട്...
കൊതിയാണ് എന്ന് ആരോ  പറഞ്ഞു...
ഞാൻ തന്നെയാണ് വലിയ കൊതിയൻ
ഒന്നുകിൽ ഒരു ബോംബു..
അല്ലെങ്കിൽ ഒരു വെടിയുണ്ട...
ഏതായാലും  ദഹികുന്നില്ല...
വീരത വയറിന്റെ നിസഹായത....
പിന്നെയാണ് ഞാൻ മനസിലാകിയത്...
വലിയ ഒരു കല്കരിപാടം....
കുറച്ചതികം  സ്പെക്ട്രം...
പിന്നെ കുറെ ഹെലികോപ്ടറുകൾ...
ഇനിയും കുറെ വിഴുങ്ങിയിട്ടുണ്ട്...
ദഹികുമോ?
കെട്ടവയറിന്റെ  മതിഭ്രമം.......

04 June, 2013

പഠിക്കാം ഈ ജലമാതൃക - അനില്‍ അക്കര

0

രണ്ടായിരത്തില്‍ തൃശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തില്‍ ഞങ്ങളുടെ ഭരണസമിതി ചുമതലയേറ്റ ശേഷം ആദ്യം ചെയ്തതു പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്നു കണ്ടെത്താന്‍ ഒാരോ വീട്ടിലും പോയി സര്‍വേ നടത്തുകയാണ്. ശുദ്ധജലമാണ് ഏറ്റവും വലിയ പ്രശ്നമെന്നു കണ്ടെത്തി. അന്നു പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളമാണു വാട്ടര്‍ അതോറിറ്റി വിതരണം ചെയ്തിരുന്നത്. വേണ്ടിയിരുന്നത് 20 ലക്ഷം ലീറ്ററും. വാട്ടര്‍ അതോറിറ്റി വിചാരിച്ചാല്‍ അടുത്തകാലത്തൊന്നും ഇതു നടപ്പാകില്ലെന്നും മനസ്സിലാക്കി. പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളം പമ്പുചെയ്യണമെങ്കില്‍ എന്തുവേണമെന്ന് ആദ്യം നോക്കി. വലിയൊരു കുളമുണ്ടെങ്കില്‍ ഈ വെള്ളം കിട്ടാവുന്നതേയുള്ളു. പക്ഷേ, അതു വെറും കുളമാകരുത്. മഴക്കാലത്തു വെള്ളം ശേഖരിക്കുന്ന ജലസംഭരണിപോലുള്ള കുളമാകണം. 

ഇതിനു പണം കണ്ടെത്തുക എളുപ്പമല്ല. പഞ്ചായത്തിന്റെ വികസന ഫണ്ട് ചെലവഴിക്കേണ്ടതിനു വകതിരിച്ചിട്ടുണ്ട്. റോഡിന്, തോടിന്, കൃഷിക്ക്, വെള്ളത്തിന് എന്നിങ്ങനെ. ഞങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു ഫണ്ട് മുഴുവന്‍ മൂന്നുവര്‍ഷത്തേക്കു കുടിവെള്ളത്തിനു മാത്രമായി ചെലവാക്കാന്‍ അനുമതി ചോദിച്ചു. ആദ്യമൊന്നും നടന്നില്ലെങ്കിലും കാര്യം ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. മൂന്നുവര്‍ഷവും റോഡ് അറ്റകുറ്റപ്പണിക്കല്ലാതെ ഒരു വലിയ പദ്ധതിക്കും പണം ചെലവാക്കേണ്ട എന്നു തീരുമാനിച്ചു. 

ആദ്യഘട്ടത്തില്‍ രണ്ടായിരം വീടുകള്‍ക്കായിരുന്നു അത്യാവശ്യമായി കുടിവെള്ളം വേണ്ടത്. ഒാരോ വീട്ടുകാരില്‍നിന്ന് 5000 രൂപവീതം പിരിച്ചു. വെള്ളംകിട്ടാന്‍ എത്രപണം വേണമെങ്കിലും തരാന്‍ ജനം തയാറായിരുന്നു. ഇതില്‍ രാഷ്ട്രീയമില്ലായിരുന്നു. അവരില്‍നിന്നു കിട്ടിയ 75 ലക്ഷം രൂപകൊണ്ടു ജോലി തുടങ്ങാന്‍ തീരുമാനിച്ചു.
പഞ്ചായത്തില്‍ മലിനമായി കിടന്നിരുന്നൊരു കനാലുണ്ട്. കൃഷിക്കു മാത്രമായിട്ടുള്ളതായിരുന്നു അത്. അതിന്റെ ഒന്നര കിലോമീറ്റര്‍ ദൂരം വൃത്തിയാക്കി ഇരുവശവും വെട്ടുകല്ലുകൊണ്ടു കെട്ടി. ഈ കനാലിന്റെ രണ്ടറ്റത്തുമായി രണ്ടുവലിയ കിണറുകള്‍ കുഴിച്ചു. കനാലിലെ വെള്ളം കല്ലിലൂടെയും മണ്ണിലൂടെയും കടന്ന് ഈ കിണറ്റിലെത്തും. 

അതില്‍ ഇരുമ്പിന്റെ അംശം ഉണ്ടെന്നു തിരിച്ചറിഞ്ഞു, സര്‍ക്കാര്‍തലത്തില്‍ ഇതു പരിഹരിക്കാന്‍ നോക്കിയപ്പോള്‍ പെട്ടെന്നൊന്നും നടക്കില്ലെന്നു മനസ്സിലായി. ചെന്നൈയില്‍ പോയി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍നിന്നു 15 ലക്ഷം രൂപയ്ക്കു മൂന്നു പ്ളാന്റുകള്‍ വാങ്ങി സ്ഥാപിച്ചു. അതോടെ 2000 വീട്ടിലും വെള്ളം എത്തിക്കാനായി. ജനങ്ങളില്‍നിന്നു പിരിച്ച ഫണ്ടും സര്‍ക്കാര്‍ വിഹിതവും ഉള്ളതിനാല്‍ അറ്റകുറ്റപ്പണിക്കായി രണ്ടുപേരെ നിയമിച്ചു. അതുകൊണ്ടുതന്നെ 24 മണിക്കൂറും പമ്പിങ് സ്റ്റേഷനില്‍ ആളുണ്ടാകും. 

പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകളിലേക്കു കണക്ഷന്‍ കൊടുത്തു. ഇപ്പോള്‍ 4000 വീടുകളിലേക്കു വെള്ളം കൊടുക്കുന്നുണ്ട്. kkകണക്ഷനുവേണ്ടി ഒരാള്‍ 7500 രൂപ അടയ്ക്കണം. ഇതും വെള്ളത്തിന്റെ വിലയും കിട്ടിയാല്‍ സുഖമായി ചെലവു നടത്തിപ്പോകാം. രാത്രി ഏഴുമുതല്‍ പത്തുവരെ വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പമ്പിങ് മുടങ്ങി. ഒരു ജനറേറ്റര്‍ വാടകയ്ക്ക് എടുത്തു. 5000 രൂപയായിരുന്നു പ്രതിദിന ചെലവ്. ഇതു കലക്ടറുടെ ഫണ്ടില്‍നിന്നു കിട്ടും. കാരണം, കുടിവെള്ളത്തിനു പ്രത്യേക ഫണ്ടുണ്ട്. വൈദ്യുതിപ്രശ്നം രൂക്ഷമാകുമെന്നുറപ്പായതോടെ ഞങ്ങള്‍ പുതിയൊരു ജനറേറ്റര്‍ വാങ്ങി.

അതോടെ വൈദ്യുതിയില്ലെങ്കിലും വെള്ളം മുടങ്ങില്ല എന്നുറപ്പായി. 25 വര്‍ഷത്തേക്കു ഞങ്ങളുടെ ഇപ്പോഴത്തെ പദ്ധതി തികയും. പമ്പിങ് മുടങ്ങാതിരിക്കാന്‍ രണ്ടു പമ്പുകള്‍ കരുതലായി സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യമായി അറ്റകുറ്റപ്പണിയും നടത്താം. വെള്ളം കയറാന്‍ പ്രയാസമുള്ള സ്ഥലത്തു കിണറുകളെ അടിസ്ഥാനമാക്കി ഏഴു ചെറുകിട പമ്പിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. 13 വര്‍ഷംമുന്‍പ് ആറുമാസത്തോളം ലോറിവെള്ളം കൊണ്ടുമാത്രം കുടിവെള്ളപ്രശ്നം പരിഹരിച്ചിരുന്ന അടാട്ട് 12 വര്‍ഷമായി ഒരു ലോറി കുടിവെള്ളംപോലും വിതരണം ചെയ്യേണ്ടിവന്നിട്ടില്ല. 

ദേശീയ ഭൂജലസംരക്ഷണ 
ദേശീയ അവാര്‍ഡും രണ്ടു സംസ്ഥാന അവാര്‍ഡും  നേടിയ അടാട്ട് 
ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും 
തൃശൂര്‍ ജില്ലാ പഞ്ചായത്തു വികസന 
സ്ഥിരംസമിതി ചെയര്‍മാനുമാണു ലേഖകന്‍
Courtesy- Malayalamanorama online