20 June, 2012

കാട്ടാനകളെ തുരത്താന്‍ തേനീച്ചക്കെണിയൊരുക്കുന്നു

0





മൈസൂര്‍: വന്യമൃഗങ്ങളെ ചെറുക്കാനുള്ള വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് ആനകള്‍ ചരിയുന്നതു തടയാന്‍ വനം വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നു. ഉഗാണ്ടയില്‍ പരീക്ഷിച്ചു വിജയിച്ച തേനിച്ചക്കെണിയാണ് കര്‍ണാടകത്തിലെ വനങ്ങളോടു ചേര്‍ന്നുള്ള ജവനവാസപ്രദേശങ്ങളില്‍ പരീക്ഷിക്കുന്നത്. ഉഗാണ്ടയില്‍ ഈ പദ്ധതിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കൃഷിയിടങ്ങള്‍ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതവേലിയില്‍ നിന്നും ഷോക്കേറ്റ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു മുപ്പതിലേറെ ആനകള്‍ ചരിഞ്ഞിരുന്നു. ഇതു മൃഗസ്‌നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിനു ഇടയാക്കിയതിനെ തുടര്‍ന്നാണ് ആനകളെ ചെറുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരിക്കുന്നത്.

കൃഷിയിടങ്ങള്‍ക്കു ചുറ്റുമുള്ള മുള്ളുവേലികളില്‍ തേനീച്ച കൂടുകള്‍ പ്രത്യേക രീതിയില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുക. തട്ടിയാല്‍ തേനീച്ചക്കൂടുകള്‍ ഇളകുന്ന വിധത്തിലുള്ളതാണ് വേലികളുടെ ഘടന. ആനകള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ ഇളകിയെത്തുന്ന തേനീച്ചകള്‍ തന്നെ ആനകളെ തിരിച്ചോടിക്കും. മാത്രമല്ല തേനീച്ചകളുടെ സാന്നിധ്യം അറിയാന്‍ ആനകള്‍ക്കു പ്രത്യേക കഴിവുള്ളതിനാല്‍ അവ ഈ മേഖലകളിലേക്ക് വരാനും മടികാണിക്കും. ഉഗാണ്ടയിലെ കൃഷിയിടങ്ങളിലും ക്യൂന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഈ കെണികള്‍ ഏറെ പ്രചാരം നേടിയിരുന്നു.

വോള്‍ക്കാനോസ് സഫാരിസ് പാര്‍ട്ണര്‍ഷിപ്പ് ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഉഗാണ്ടയില്‍ പദ്ധതി നടപ്പാക്കിയത്. കര്‍ണാടകത്തിലെ പദ്ധതിയുടെ മേല്‍നോട്ട ചുമതലയും ഇവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മൈസൂര്‍, കുടക്, ഹാസന്‍, ചാമരാജനഗര്‍, തുംകൂര്‍, രാംനഗര, മാണ്ഡ്യ തുടങ്ങി ആനകളുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളിലായിരിക്കും ഇവ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ കുടക്, ഹാസന്‍ ജില്ലകളിലാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്.പിന്നീട് മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജയ്മിശ്ര പറഞ്ഞു. ആനകളെ തടയുന്നതിനൊപ്പം തേന്‍ ഉത്പാദിപ്പിച്ചുകൊണ്ട് അധിക വരുമാനം കൂടി കര്‍ഷകര്‍ക്കു നല്‍കാന്‍ ഇതിലൂടെ പദ്ധതിയിടുന്നുണ്ട്. ആവശ്യമായ തേനീച്ചകളെ വനംവകുപ്പ് തന്നെയായിരിക്കും നല്‍കുക. ഇവിടെ നിന്നു ലഭിക്കുന്ന തേന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വാങ്ങുകയും ചെയ്യുമെന്നും അജയ് മിശ്ര പറഞ്ഞു.

0 comments:

Post a Comment