15 March, 2012

ആനക്കൊമ്പ് മോഷണം: അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച് ..

0

പാലോട്: പാലോട് റേഞ്ച് ഓഫീസില്‍നിന്നും ആനക്കൊമ്പ് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കേസന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധര്‍, സയന്റിഫിക് അനലൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. ഓഫീസിന്റെ സ്റ്റോര്‍മുറിയില്‍ സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകളില്‍ ഒരെണ്ണമാണ് മോഷണം പോയത്. മൂന്നു ലക്ഷമാണ് മതിപ്പുവില.

ജനല്‍കമ്പി വളച്ചാണ് ആനക്കൊമ്പ് കടത്തിയതെന്ന് വനംവകുപ്പ് ജീവനക്കാര്‍ പോലീസിന് നല്‍കിയ മൊഴി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വളച്ചെടുത്ത കമ്പിയ്ക്കകത്തുകൂടി ഒരാള്‍ക്ക് അകത്തു കയറാന്‍ ആവില്ല. നാലു കൊമ്പില്‍ ഒരെണ്ണം മാത്രം മോഷണം പോയതിലും ദുരൂഹതയേറുന്നു.

ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍, ഡ്രൈവര്‍, കരാര്‍പണിക്കെത്തിയ തൊഴിലാളികള്‍ എന്നിവരെ ബുധനാഴ്ച ചോദ്യംചെയ്തു. പാലോട് സി.ഐ. പ്രദീപ്കുമാറിനാണ് കേസന്വേഷണ ചുമതല.

ആറ്റിങ്ങല്‍ വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ കൃഷ്ണന്‍പോറ്റിയുടെ ആന ചരിഞ്ഞപ്പോള്‍ വനംവകുപ്പ് നിയമപരമായി ഏറ്റെടുത്ത കൊമ്പുകളില്‍ ഒന്നാണ് തിങ്കളാഴ്ച ഇവിടെനിന്നും കടത്തിക്കൊണ്ടുപോയത്.

സ്റ്റോറില്‍ സൂക്ഷിച്ചിട്ടുള്ള നാല് കൊമ്പുകള്‍ക്കിടയില്‍നിന്നാണ് ഒരെണ്ണം മാത്രം മോഷണം പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്ത ദിവസം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിനൊപ്പം ശാസ്ത്രീയ തെളിവുള്‍കൂടി പരിശോധിക്കുമെന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ പറഞ്ഞു.

0 comments:

Post a Comment