Showing posts with label ഭരതന്നൂര്‍ ഷമീര്‍. Show all posts
Showing posts with label ഭരതന്നൂര്‍ ഷമീര്‍. Show all posts

07 September, 2013

എന്‍െറ നാട്ടിലൊരു ‘കുടിയനുണ്ടായിരുന്നു....’

0

കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ ആരോ പറഞ്ഞാണറിഞ്ഞത് ആ മരണ വാര്‍ത്ത. അദ്ദേഹം നാട്ടിലെല്ലാര്‍ക്കും അറിയ്യപ്പെടുന്ന ഒരു കള്ളുകുടിയനായിരുന്നു. അതുമാത്രമല്ല കക്ഷി ഒരു കാഥികനും വിപ്ളവഗാനങ്ങള്‍ ഒക്കെ ചൊല്ലി നടക്കുന്ന ആളുമായിരുന്നു. അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥപേര് ഇവിടെ കുറിക്കുന്നില്ല. അദ്ദേഹത്തെ നമുക്ക് ‘ദാസ് ’ എന്നുവിളിക്കാം. ദാസേട്ടന്‍ ഒരു നിരുപദ്രവ കക്ഷിയായിരുന്നു. കുടിച്ച് ലക്കുകെട്ട് നടക്കുമ്പോള്‍ ഒരു അസഭ്യംപോലും പറയില്ല. കുടിച്ച് കഴിഞ്ഞാല്‍ അസഭ്യം പറയാത്ത ഒരു കുടിയനും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു. പക്ഷെ ദാസേട്ടന്‍ ആരുടെയും മെക്കിട്ടു കേറാനും പോകില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് വന്നാലും തല്ലിക്കോടാ..തല്ലി തല്ലി കൈ തളര്‍ന്ന് നീ താഴെ വീഴത്തെയുള്ളൂവെന്ന ഭാവത്തില്‍ നില്‍ക്കും. അതാണ് ദാസേട്ടന്‍. ഗ്രാമ പാതകളില്‍ അയ്യാള്‍ തന്‍െറ വെള്ള ജുബ്ബയും വെള്ള മുണ്ടും ധരിച്ച് അതിലാകെ ചെളിയും പറ്റിച്ച് വായിലെ മുറുക്കാന്‍ തുപ്പലും ഒലിപ്പിച്ച് നില്‍ക്കുമ്പോള്‍ ഒരു തടിയന്‍ മുയല്‍ രണ്ട് കൈയുമുയര്‍ത്തി നില്‍ക്കുന്നപോലെ തോന്നുമായിരുന്നു.‘ബലികുടീരങ്ങള്‍’ അതിമനോഹരമായി പാടുമായിരുന്നു. ആ പാട്ട്കേട്ട് ഞങ്ങളുടെ ഗ്രാമത്തിലെ കമ്യൂണിസ്റ്റ് വിരോധികള്‍ പോലും രോമാത്തോടെ നില്‍ക്കുമായിരുന്നു. കഥാപ്രസംഗം പറയുമ്പോള്‍ അദ്ദേഹത്തിന്‍െറ ഇഷ്ട കഥകള്‍ സാംബശിവന്‍ കൈകാര്യം ചെയ്യുന്ന പശ്ചാത്ത സാഹിത്യ കൃതികള്‍ ആയിരുന്നു. പച്ചവെള്ളം പോലെ ദാസേട്ടന്‍ യൂറോപ്പ്യന്‍മാരുടെ ഇതിഹാസങ്ങളും പ്രണയങ്ങളും ദുരന്തങ്ങളും എത്രയോവട്ടം ഞങ്ങളുടെ ഉല്‍സവ വേദികളില്‍ പറഞ്ഞിട്ടുണ്ട്.
സ്വന്തം ജീവിതം നശിപ്പിച്ച ആള്‍
ദാസേട്ടനെ കുറിച്ച് പറയുമ്പോള്‍ എല്ലാ കുടിയന്‍മാരെയും പോലെ സ്വന്തം ജീവിതവും കുടുംബവും നശിപ്പിച്ച ആള്‍ എന്ന് പറയേണ്ടിവരും. കാരണം ഓരോ മദ്യപാനിയും ഒരു കുടുംബത്തിന്‍െറ അപമാനത്തിന് കാരണമാണ്. അവര്‍ കുടിച്ച് സ്വബോധം നഷ്ടപ്പെട്ട് തെരുവില്‍ കൂത്താടുമ്പോള്‍ ഇല്ലാതാകുന്നത് അയ്യാളുടെ കുടുംബത്തിന്‍െറ ആത്മാഭിമാനങ്ങളാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. ദാസേട്ടന്‍ റെയില്‍വെയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അയ്യാളുടെ ജോലി അയ്യാള്‍ തന്നെ ഒടുക്കത്തെ കുടിമൂലം ഇല്ലാതാക്കുകയായിരുന്നുവത്രെ. അങ്ങനെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തി അയ്യാള്‍ ഭാര്യയെയും രണ്ട് മക്കളെയും കൊണ്ട് ഞങ്ങളുടെ നാട്ടില്‍ വരികയായിരുന്നു. ഭാര്യ ട്യൂഷനെടുത്തായിരുന്നു കുടുംബത്തെ പോറ്റിയിരുന്നത്. ദാസേട്ടന്‍ മദ്യപിക്കാനുള്ള പണം കണ്ടത്തൊനായി ചില അല്ലറ ചില്ലറ ജോലികള്‍ ചെയ്തിരുന്നു. അതാകട്ടെ പഞ്ചായത്ത് ആഫീസിന്‍െറയും പോലീസ് സ്റ്റേഷന്‍െറയും മുമ്പിലിരുന്ന് പരാതികളും അപേക്ഷകളും എഴുതി കിട്ടുന്ന പണം കൊണ്ടായിരുന്നു. ഉച്ചയോടെ തന്നെ ഡ്യൂട്ടി അവസാനിപ്പിച്ച് അയ്യാള്‍ മദ്യപാനം തുടങ്ങും. തെരുവില്‍ കുടിച്ച് അയ്യാള്‍ ബലികുടീരങ്ങള്‍ പാടിത്തിമര്‍ക്കുമ്പോള്‍ റോഡിലുടെ പോയ പെണ്‍കുട്ടി അപമാനം കൊണ്ട് കരഞ്ഞുകൊണ്ട് പോകുന്നത് ഒരിക്കല്‍ കാണേണ്ടിവന്നിട്ടുണ്ട്. അതുകണ്ട് ചിലര്‍ രസംപിടിച്ച് കൂവി വിളിച്ചിട്ടുമുണ്ട്.
എന്നിട്ടും ആ കുടുംബം അതിജീവനത്തിനായി പൊരുതി
കുടുംബനാഥന്‍ കുടിച്ച് ലക്കുകെട്ട് എല്ലാം വിറ്റുതുലച്ച് ആടിപ്പാടി നടക്കുമ്പോള്‍ പക്ഷെ ആ കുടുംബം ജീവിതം പാതിയില്‍ മുറിച്ച് കളയാന്‍ ഒരുങ്ങിയില്ല. ഒരു കയര്‍ത്തുമ്പിലോ, അരളിക്കായ അരച്ച് കലക്കി കുടിച്ചോ എല്ലാം അവസാനിപ്പിക്കണമെന്ന് ആ കുടുംബം എത്രയോ പ്രാവശ്യം വിചാരിച്ച് കാണും. എന്നാല്‍ ദാസേട്ടന്‍െറ ഭാര്യ ഓടിനടന്ന് ട്യൂഷനെടുത്ത് മക്കള്‍ക്ക് ഭക്ഷണവും പഠിക്കാനുള്ള സാഹചര്യവുമുണ്ടാക്കി. കുട്ടികള്‍ നന്നായി പഠിച്ചു. എന്നിട്ടും ദാസേട്ടന് ഒരു മാറ്റവും ഉണ്ടായില്ല. അയ്യാള്‍ കൂടുതല്‍ സമയവും കുടിച്ച് സ്വയം മറന്ന് ഭൂമിയില്‍ തനിക്ക് അതിരില്ളെന്ന മട്ടില്‍ നടന്നു. ഒടുവില്‍ ബോധംകെടുമ്പോള്‍ അവിടെ കിടന്നുറങ്ങി. ഉണരുമ്പോള്‍ നായയോടും കാക്കയോടും മല്ലിട്ടു. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ദാസേട്ടന്‍െറ മകളും മകനും ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ഉദ്യോഗം നേടി. അവര്‍ വീട് പുതുക്കി പണിഞ്ഞു. നല്ല കുപ്പായങ്ങള്‍ അണിഞ്ഞു. കാര്‍ വാങ്ങി. പിതാവ് കുടിയനാണെന്ന ഒറ്റ കുറവെയുള്ളൂ എന്ന ഇമേജില്‍ ഒരുവിധം മാന്യമായ കുടുംബങ്ങളില്‍ നിന്ന് വിവാഹം തരപ്പെടുത്തി. എന്നിട്ടും അയ്യാളൊരിക്കലും കുടി നിര്‍ത്തിയില്ല. ഒടുവില്‍ രോഗിയായി. ആശുപത്രിയിലായി. നരകിച്ച് മരിച്ചു.
നിങ്ങളുടെ നാട്ടിലും ഉണ്ടാകില്ളേ ഒരു കുടിയന്‍..?
എല്ലാ നാട്ടിലും ഉണ്ടാകും ഓരോ ദാസേട്ടന്‍മാര്‍. കുടിച്ച് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയ മനുഷ്യന്‍മാര്‍. അവരെയോര്‍ത്ത് പേടിച്ച് വിറച്ച് രാത്രികള്‍ പിന്നിട്ട സ്ത്രീകള്‍. കുട്ടികള്‍. ഈ മദ്യപാനികളുടെ വംശത്തിന് എന്നാണ് ഒരു അറുതി വരിക..മദ്യാസക്തിയുടെ പിടിയിലമര്‍ന്ന കേരളത്തില്‍ ഈ ചോദ്യം രാകി കൂര്‍പ്പിച്ച ഒരു ചാട്ടുളി പോലെ ഉയരുകയാണ്. മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ പിന്നിടുന്ന കേരളം ഇത്തരത്തിലെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം പറയേണ്ടി വരും.

12 May, 2012

ഓര്‍മ്മക്കുറിപ്പ്

0

Bharathannoor Shameer,                                                                                              
    ഇന്ന് മാതൃദിനം..ഓര്‍ത്ത്പോകുന്നു ആ അമ്മയെ. അവര്‍ പറഞ്ഞ വാചകത്തെ., ഇടുക്കി തൊടുപുഴക്ക് അടുത്തെ വൃദ്ധ സദനത്തില്‍ ഒരുപാട് അമ്മമാര്‍ക്കിടയില്‍, ഒരാള്‍. മൂന്നുമക്കളും അവരെ നിര്‍ദയം അവരെ ഉപേക്ഷിച്ച് കളഞ്ഞു. അവര്‍ക്കിഷ്ടം, ഏറ്റവും ഇളയ മകനോടായിരുന്നു. കാരണം അവനെ ഗര്‍ഭം ധരിച്ചപ്പോഴും പ്രസവിച്ചപ്പോഴുമായിരുന്നു, അവര്‍ ഏറ്റവും കൂടുതല്‍ വേദന തിന്നത്. അവരുടെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു..'അടിയന്തിരാവസ്ഥ, പ്രഖ്യാപിച്ച കാലമായിരുന്നു അത്. ഗര്‍ഭിണിയായിരിക്കെ എന്റെ കുഞ്ഞ് ഗര്‍ഭപാത്രം പൊട്ടി പുറത്ത്വന്നു. ആ അവസ്ഥയില്‍ അമ്മയും കുട്ടിയും രക്ഷപ്പെടില്ല എന്നാരക്കയോ പറയുന്നത് ബോധം മറയുന്നതിനുമുമ്പ് ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥച്ചതാകട്ടെ എന്നെയെടുത്ത ശേഷം കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്നായിരുന്നു. പക്ഷെ ദൈവം ഞങ്ങളെ രണ്ടുപേരെയും രക്ഷപ്പെടുത്തി., ആ മകനാണ് എന്നെ നിര്‍ദയം മറ്റ്മക്കളോടൊപ്പം ചേര്‍ന്ന് എന്നെ അവരുടെ വീടുകളില്‍നിന്ന് തല്ലിയോടിച്ചത്....

20 April, 2012

വെളിച്ചം മാഞ്ഞു; നിഴലുകള്‍ നമ്മള്‍...

0

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ശ്രീ വെഞ്ഞാറമൂട് അസനാര്‍പിള്ള അന്തരിച്ചു. അദ്ദേഹത്തിന്റെ ചെറുമകന്‍ ഭരതന്നൂര്‍ ഷമീര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
ശ്രീ വെഞ്ഞാറമൂട് അസനാര്‍പിള്ള


അസനാര്‍പിളള സഖാവിനെ കുറിച്ച് എഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടത് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ശ്രീ മുസാഫിര്‍ അഹമ്മദാണ്.  ഫെയിസ്ബുക്കില്‍ കൂടിയുള്ള  എന്റെ ചുരുക്കം ചില വിവരണങ്ങള്‍ അറിഞ്ഞപ്പോഴാഴായിരുന്നു അത്. അല്ലെങ്കില്‍തന്നെ എനിക്ക് എന്റെ ഉമ്മയുടെ ബാപ്പ കൂടിയായ അദ്ദേഹത്തെ കുറിച്ച് എഴുതണമെന്ന തോന്നല്‍ ശക്തമായിരുന്നു. 90 ാം വയസിലും ചുറുചുറുക്കോടെ എട്ട് മക്കളുടെയും അവരുടെ ആകെയുള്ള 21 ചെറുമക്കളുടെയും അവരുടെ 12 മക്കളുടെയും അങ്ങനെ 57 പേരടങ്ങുന്ന രക്തനാരുകളെയും അതിന്റെ എത്രയോ അധികം പെരുപ്പമുള്ള ബന്ധു വേരുകളെയും ഒരു തണല്‍പോലെ കാത്ത കാരണവര്‍. മരിക്കുന്നതിന്തൊട്ട് നാല് ദിവസം മുമ്പ് നടന്ന ചെറുകുട്ടിയുടെ വിവാഹം നടത്തിച്ചതും ആ വിവാഹത്തിന്റെ കാര്‍മികത്വം നിര്‍വഹിച്ചതും ആശുപത്രി കിടക്കയില്‍നിന്നുംവന്ന അദ്ദേഹമായിരുന്നു എന്ന്കൂടിയോര്‍ക്കുക. തന്റെ കുടുംബത്തിന് വേണ്ടി പെടാപ്പാട് പെട്ടതതോ വെട്ടി പിടിച്ച സമ്പത്തിന്റെയോ പേരിലല്ല അദ്ദേഹം ഞങ്ങളുടെ വീരനായകനല്ല എന്ന്കൂടി അറിയുക. അതെല്ലാം ഒരു കാരണവരുടെ കടമകളില്‍പ്പെടുന്നു. പക്ഷെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു കാലത്തെ മുന്നണി പടയാളിയായിരുന്നു അദ്ദേഹം. മലയോര മലഞ്ചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയത്തില്‍ എത്തി ചേര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അനുജനും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വെഞ്ഞാറമൂട് എ.എച്ച് ബാവയുടെ പ്രവര്‍ത്തനവും ആദര്‍ശവും അസനാര്‍പിള്ള ഉപ്പാപ്പായെ പതിയെ സ്വാധീനിച്ചു. ആദ്യകാലത്ത് അനുജനുമായുള്ള രാഷ്ട്രീയ സംവാദങ്ങളും എതിര്‍പ്പും എല്ലാം മഞ്ഞുപോലെ അലിഞ്ഞിറങ്ങി. അങ്ങനെ എന്റെ ഉപ്പാപ്പായും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. യാഥാസ്ഥികത്വ മത പൌ
രോഹിത്യങ്ങളെയും വലതുപക്ഷ രാഷ്ട്രീയക്കാരായ ബന്ധു ജനങ്ങളെയും സഹോദരന്‍മാരുടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍ ചെറുത്ത്നില്‍പ്പുകളെ അതേ നാണയത്തില്‍ തിരിച്ചടിച്ച്കൊണ്ട് ഇരുവരും ചുവന്ന കൊടിയുമായി പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിലായിരുന്നു. അനുജന്‍ പാര്‍ട്ടി താലൂക്ക്, ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ജേഷ്ഠന്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനത്തിലായിരുന്നു. അതിന്റെ പിന്നിലൊരു കാരണവുമുണ്ടായിരുന്നു. കൂട്ട് കുടുംബങ്ങള്‍ പലതും ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹായവും തുണയും ഒക്കെയായിരുന്നു. ജാതി മതഭേതമന്യെയും കക്ഷി രാഷ്ട്രീയവും നോക്കാതെയും ആ കാരുണ്യം വഴിഞ്ഞൊഴുകിയിരുന്നു. നാട്ടില്‍ പട്ടിണിയും പരിവട്ടവും രൂക്ഷമായിരുന്ന ആ കാലത്ത് പകലന്തിയോളം മലഞ്ചരക്ക്വ്യാപാരവും ഒപ്പം പാര്‍ട്ടി പ്രവര്‍ത്തനവും ആയി നാട്ടുകാരുടെയും തന്റെ വലിയ ബന്ധു ജനങ്ങളുടെയും പ്രിയപ്പെട്ടവന്‍ ആകുകയായിരുന്നു അസനാര്‍പിള്ള ഉപ്പാപ്പ. എന്റെ ഉപ്പാപ്പയോടുള്ള ആത്മര്‍ത്ഥമായ ഇഷ്ടം ഈ എഴുത്തില്‍ കടന്ന്കൂടി ഈ ലേഖനം അതിശയോക്തി ആകാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയായാല്‍  അതിഷ്ടമാവാത്ത ഒരു മനസായിരുന്നു ഉപ്പയുടെതും. പക്ഷെ ഉപ്പ മറ്റുള്ളോര്‍ക്ക്വേണ്ടി ജീവിച്ച മഹാനായ ഒരു മനുഷ്യജന്മമായിരുന്നു. ആദ്യകാലത്ത് എതിര്‍ത്ത ബന്ധുക്കളില്‍ പലരെയും ഉപ്പയും അനുിജന്‍ ഹസന്‍ബാവ അവര്‍കളും ചേര്‍ന്ന് പതിയെ പതിയെ കമ്യൂണിസ്റ്റാക്കി. ആരെയും നിര്‍ബന്ധിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ട്വന്നതായിരുന്നലില്ല. പാവപ്പെട്ടവര്‍ക്ക്വേണ്ടി ഇവര്‍ ചെയ്യുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍, സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവര്‍ക്കൊപ്പം ഏത് പാതിരാത്രിയിലും ഇറങ്ങിത്തിരിക്കുന്ന മനസ്. തല്ലിയാല്‍ തിരിച്ച് തല്ലുന്ന ചങ്കൂറ്റം. പോലീസിന്‍െയും രാഷ്ട്രീയ  ഗുണ്ടകളെയും വകവെച്ച്  കൊടുക്കാത്ത പൌരുഷം. ഇരുവരുടെയും മക്കളും മരുമക്കളും ഒക്കെ കമ്യൂണിസ്റ്റായി. വീട് പാര്‍ട്ടി കാര്യങ്ങള്‍ക്കയായെത്തുന്ന വലിയ നേതാക്കളുടെ സന്ദര്‍ശന വേദിയായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും സി.പി.എമ്മിനോടൊപ്പം നിലയുറപ്പിച്ചു. ഇതിനിടയില്‍ ഹസന്‍ബാവ ഉപ്പാടെ മകന്‍ എച്ച്.എ ഷറഫും എച്ച്.എ സലീമും വിദ്യാര്‍ത്ഥ പ്രസ്ഥാനത്തിലെത്തി. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍കൂടി എച്ച്. എ ഷറഫ് സംസ്ഥാന നേതൃത്വത്തിന്റെ മുന്‍നിരയിലെത്തി. അസനാര്‍പിള്ള ഉപ്പാടെ മകന്‍ സൈഫുദ്ധീന്‍ , മറ്റൊരു മകന്‍ ഹുസൈന്‍ എന്നിവര്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരായി. മരുമകന്‍ അബ്ദുല്‍ റഹുമാന്‍ നെടുമങ്ങാട് കേന്ദ്രീകരിച്ച് പാര്‍ട്ടി നേതാവായി മാറി. അസനാര്‍പിള്ള ഉപ്പാപ്പ വെമ്പായം തേക്കട മേഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. മുന്‍ എം.എല്‍.എ ബി. അരുന്ധതിയെ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമാക്കിയത് ഉപ്പാപ്പയായിരുന്നു. എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റ് എന്നാണ് അവര്‍ ഉപ്പാപ്പ ജീവിച്ചിരിക്കുന്ന കാലത്ത് ഉപ്പാപ്പ കൂടി പങ്കെടുത്ത ഒരു പൊതുചടങ്ങില്‍ വിശേഷിപ്പിച്ചതും. 
അടിയന്തിരാവസ്ഥ കാലത്താണ് ഉപ്പാപ്പമാരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം നടന്നത്. ഹസന്‍ബാവ ഉപ്പ ഹൃദ്രോഗം പിടിപ്പെട്ട അവസരമായിരുന്നു അത്. കുടുംബങ്ങളിലെ പുരുഷന്‍മാരെല്ലാം ഒളിവില്‍. സ്ത്രീകളെല്ലാം ഒരുമിച്ച് കുടുംബവീടുകളില്‍. രാപ്പകലുകളിലെല്ലാം പോലീസിന്റെ ഇടിവണ്ടികള്‍ വന്നിരച്ചുനിന്നു. കമ്യൂണിസ്റ്റ്കാരെ കൈയ്യില്‍ കിട്ടിയാല്‍ കൊണ്ടുപോയി ഇടിച്ച് രക്തം കക്കിക്കുന്ന കാലം. എന്നിട്ടും തളരാതെ പിടിച്ച്നിന്നു എല്ലാവരും. ഒളിവില്‍പോയ പുരുഷന്‍മാര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കാന്‍ കുടുംബനാഥകള്‍ കഷ്ടപ്പെട്ടു. അപ്പോഴും മാറി നിന്ന് കമ്യ
ൂണിസ്റ്റായതിന്റെ പേരില്‍ പരിഹസിച്ചവരും ആക്ഷേപിച്ചവരും പോലീസിന് വിവരം നല്‍കിയവരും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങടെ ആണുങ്ങള്‍ കമ്യൂണിസ്റ്റായത് നാടിന് വേണ്ടിയാണ് അവരെ തച്ചുകൊന്നാല്‍ ഞങ്ങളിറങ്ങി ചുവന്ന കൊടി പിടിക്കും എന്ന് പറഞ്ഞ ധീരവനിത ശ്രീമതി ഖദീജാബീവിയായിരുന്നു. ശ്രീ ഹസന്‍ബാവ ഉപ്പാന്റെ ധര്‍മ്മപത്നി. അവര്‍ ഇപ്പോഴും വെഞ്ഞാറമൂട് കുടുംബവീട്ടിലുണ്ട്. പക്ഷെ ഹസന്‍ബാവ ഉപ്പാന്റെ മകന്‍ എച്ച്.എ ഷറഫിനെ അടിയന്തിരാവസ്ഥ വിരുദ്ധ പ്രകനത്തനിടെ തിരുവന്തപുരത്ത്വെച്ച് അറസ്റ്റ് ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ ഇന്‍ഡ്യയില്‍ ആദ്യമായുള്ള വിദ്യാര്‍ത്ഥ ിപ്രകടനമായിരുന്നു അത്.  അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു എച്ച്. എ. ഷറഫ്. എം.എ ബേബി, ജി.സുധാകരന്‍, കോടിയേരി, എം.വിജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഷറഫിനും ക്രൂര മര്‍ദം നേരിട്ടു. ഇടിവണ്ടിയിലിട്ട് നാട് മുഴുവന്‍ കൊണ്ടുപോയി. ഈ സമയത്ത് പട്ടിണിയും പരിവട്ടത്തിലുമായ പ്രദേശത്തെ കമ്യൂണിസ്റ്റ് കുടുംബങ്ങളില്‍ സഹായം എത്തിക്കാന്‍ ഒരു പരിധിവരെ അസനാര്‍പിളള ഉപ്പാപ്പാക്ക് കഴിഞ്ഞിരുന്നു.  
ഒടുവില്‍ പ്രായം ചെന്നപ്പോള്‍ ഉപ്പാപ്പ അനുഭാവിയായി. എന്നാല്‍ അതാകട്ടെ അതിശക്തനായ അനുഭാവിയായും. കല്ല്യാണ വീടുകളിലും പൊതുചടങ്ങുകളിലും ഒക്കെ അദ്ദേഹം എത്തുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. അതേ സമയം ദൈവ വിശ്വാസി കൂടിയായ കമ്യൂണിസ്ററായിരുന്നു അദ്ദേഹം. അത്കൊണ്ട് പളളിയില്‍ പോയാലും രാഷ്ട്രീയം പറയാന്‍ മടിച്ചിരുന്നുമില്ല. നാട്ടുകാര്‍ അദ്ദേഹത്തെ 'വെഞ്ഞാറമൂടന്‍' എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. വെഞ്ഞാറമൂട്ടുകാരന്‍ എന്ന അര്‍ത്ഥത്തിലായിരുന്നു അത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും  വൈകാരികമായ മാനസികാവസ്ഥയും അതേ സമയം അവസരോചിതമായ നര്‍മ്മബോധവും അദ്ദേഹത്തെ നയിച്ചിരുന്നു. അവസാന വേളകളില്‍പ്പോലും ആ നര്‍മ്മബോധം പ്രകടമായിരുന്നു. തിരുവനന്തപുരം എസ്.യു. ടി ആശുപത്രിയില്‍ 2012 ഏപ്രില്‍ 3 നായിരുന്നു ആ മഹത്തായ ജീവിതത്തിന് തിരശീല വീണത്.  എല്ലാ  മക്കളും മരുമക്കളും ചെറുമക്കളും അന്ത്യ വേളയില്‍ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.അവര്‍ കലിമ ചൊല്ലിക്കൊടുത്തു. സംസം വെളളം കൊടുത്തു..ഫെയിസ്ബുക്കില്‍ മരണ വിവരം പോസ്റ്റ് ചെയ്തപ്പോള്‍ പ്രിയ സ്നേഹിതന്‍ കെ. എ സൈഫുദ്ധീന്‍ കുറിച്ചത് ഓര്‍ക്കുന്നു 'വെളിച്ചം മാഞ്ഞു..ഇനി നിഴലുകള്‍ മാത്രം..'