04 June, 2013

പഠിക്കാം ഈ ജലമാതൃക - അനില്‍ അക്കര

0

രണ്ടായിരത്തില്‍ തൃശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തില്‍ ഞങ്ങളുടെ ഭരണസമിതി ചുമതലയേറ്റ ശേഷം ആദ്യം ചെയ്തതു പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്നു കണ്ടെത്താന്‍ ഒാരോ വീട്ടിലും പോയി സര്‍വേ നടത്തുകയാണ്. ശുദ്ധജലമാണ് ഏറ്റവും വലിയ പ്രശ്നമെന്നു കണ്ടെത്തി. അന്നു പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളമാണു വാട്ടര്‍ അതോറിറ്റി വിതരണം ചെയ്തിരുന്നത്. വേണ്ടിയിരുന്നത് 20 ലക്ഷം ലീറ്ററും. വാട്ടര്‍ അതോറിറ്റി വിചാരിച്ചാല്‍ അടുത്തകാലത്തൊന്നും ഇതു നടപ്പാകില്ലെന്നും മനസ്സിലാക്കി. പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളം പമ്പുചെയ്യണമെങ്കില്‍ എന്തുവേണമെന്ന് ആദ്യം നോക്കി. വലിയൊരു കുളമുണ്ടെങ്കില്‍ ഈ വെള്ളം കിട്ടാവുന്നതേയുള്ളു. പക്ഷേ, അതു വെറും കുളമാകരുത്. മഴക്കാലത്തു വെള്ളം ശേഖരിക്കുന്ന ജലസംഭരണിപോലുള്ള കുളമാകണം. 

ഇതിനു പണം കണ്ടെത്തുക എളുപ്പമല്ല. പഞ്ചായത്തിന്റെ വികസന ഫണ്ട് ചെലവഴിക്കേണ്ടതിനു വകതിരിച്ചിട്ടുണ്ട്. റോഡിന്, തോടിന്, കൃഷിക്ക്, വെള്ളത്തിന് എന്നിങ്ങനെ. ഞങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു ഫണ്ട് മുഴുവന്‍ മൂന്നുവര്‍ഷത്തേക്കു കുടിവെള്ളത്തിനു മാത്രമായി ചെലവാക്കാന്‍ അനുമതി ചോദിച്ചു. ആദ്യമൊന്നും നടന്നില്ലെങ്കിലും കാര്യം ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. മൂന്നുവര്‍ഷവും റോഡ് അറ്റകുറ്റപ്പണിക്കല്ലാതെ ഒരു വലിയ പദ്ധതിക്കും പണം ചെലവാക്കേണ്ട എന്നു തീരുമാനിച്ചു. 

ആദ്യഘട്ടത്തില്‍ രണ്ടായിരം വീടുകള്‍ക്കായിരുന്നു അത്യാവശ്യമായി കുടിവെള്ളം വേണ്ടത്. ഒാരോ വീട്ടുകാരില്‍നിന്ന് 5000 രൂപവീതം പിരിച്ചു. വെള്ളംകിട്ടാന്‍ എത്രപണം വേണമെങ്കിലും തരാന്‍ ജനം തയാറായിരുന്നു. ഇതില്‍ രാഷ്ട്രീയമില്ലായിരുന്നു. അവരില്‍നിന്നു കിട്ടിയ 75 ലക്ഷം രൂപകൊണ്ടു ജോലി തുടങ്ങാന്‍ തീരുമാനിച്ചു.
പഞ്ചായത്തില്‍ മലിനമായി കിടന്നിരുന്നൊരു കനാലുണ്ട്. കൃഷിക്കു മാത്രമായിട്ടുള്ളതായിരുന്നു അത്. അതിന്റെ ഒന്നര കിലോമീറ്റര്‍ ദൂരം വൃത്തിയാക്കി ഇരുവശവും വെട്ടുകല്ലുകൊണ്ടു കെട്ടി. ഈ കനാലിന്റെ രണ്ടറ്റത്തുമായി രണ്ടുവലിയ കിണറുകള്‍ കുഴിച്ചു. കനാലിലെ വെള്ളം കല്ലിലൂടെയും മണ്ണിലൂടെയും കടന്ന് ഈ കിണറ്റിലെത്തും. 

അതില്‍ ഇരുമ്പിന്റെ അംശം ഉണ്ടെന്നു തിരിച്ചറിഞ്ഞു, സര്‍ക്കാര്‍തലത്തില്‍ ഇതു പരിഹരിക്കാന്‍ നോക്കിയപ്പോള്‍ പെട്ടെന്നൊന്നും നടക്കില്ലെന്നു മനസ്സിലായി. ചെന്നൈയില്‍ പോയി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍നിന്നു 15 ലക്ഷം രൂപയ്ക്കു മൂന്നു പ്ളാന്റുകള്‍ വാങ്ങി സ്ഥാപിച്ചു. അതോടെ 2000 വീട്ടിലും വെള്ളം എത്തിക്കാനായി. ജനങ്ങളില്‍നിന്നു പിരിച്ച ഫണ്ടും സര്‍ക്കാര്‍ വിഹിതവും ഉള്ളതിനാല്‍ അറ്റകുറ്റപ്പണിക്കായി രണ്ടുപേരെ നിയമിച്ചു. അതുകൊണ്ടുതന്നെ 24 മണിക്കൂറും പമ്പിങ് സ്റ്റേഷനില്‍ ആളുണ്ടാകും. 

പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകളിലേക്കു കണക്ഷന്‍ കൊടുത്തു. ഇപ്പോള്‍ 4000 വീടുകളിലേക്കു വെള്ളം കൊടുക്കുന്നുണ്ട്. kkകണക്ഷനുവേണ്ടി ഒരാള്‍ 7500 രൂപ അടയ്ക്കണം. ഇതും വെള്ളത്തിന്റെ വിലയും കിട്ടിയാല്‍ സുഖമായി ചെലവു നടത്തിപ്പോകാം. രാത്രി ഏഴുമുതല്‍ പത്തുവരെ വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പമ്പിങ് മുടങ്ങി. ഒരു ജനറേറ്റര്‍ വാടകയ്ക്ക് എടുത്തു. 5000 രൂപയായിരുന്നു പ്രതിദിന ചെലവ്. ഇതു കലക്ടറുടെ ഫണ്ടില്‍നിന്നു കിട്ടും. കാരണം, കുടിവെള്ളത്തിനു പ്രത്യേക ഫണ്ടുണ്ട്. വൈദ്യുതിപ്രശ്നം രൂക്ഷമാകുമെന്നുറപ്പായതോടെ ഞങ്ങള്‍ പുതിയൊരു ജനറേറ്റര്‍ വാങ്ങി.

അതോടെ വൈദ്യുതിയില്ലെങ്കിലും വെള്ളം മുടങ്ങില്ല എന്നുറപ്പായി. 25 വര്‍ഷത്തേക്കു ഞങ്ങളുടെ ഇപ്പോഴത്തെ പദ്ധതി തികയും. പമ്പിങ് മുടങ്ങാതിരിക്കാന്‍ രണ്ടു പമ്പുകള്‍ കരുതലായി സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യമായി അറ്റകുറ്റപ്പണിയും നടത്താം. വെള്ളം കയറാന്‍ പ്രയാസമുള്ള സ്ഥലത്തു കിണറുകളെ അടിസ്ഥാനമാക്കി ഏഴു ചെറുകിട പമ്പിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. 13 വര്‍ഷംമുന്‍പ് ആറുമാസത്തോളം ലോറിവെള്ളം കൊണ്ടുമാത്രം കുടിവെള്ളപ്രശ്നം പരിഹരിച്ചിരുന്ന അടാട്ട് 12 വര്‍ഷമായി ഒരു ലോറി കുടിവെള്ളംപോലും വിതരണം ചെയ്യേണ്ടിവന്നിട്ടില്ല. 

ദേശീയ ഭൂജലസംരക്ഷണ 
ദേശീയ അവാര്‍ഡും രണ്ടു സംസ്ഥാന അവാര്‍ഡും  നേടിയ അടാട്ട് 
ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും 
തൃശൂര്‍ ജില്ലാ പഞ്ചായത്തു വികസന 
സ്ഥിരംസമിതി ചെയര്‍മാനുമാണു ലേഖകന്‍
Courtesy- Malayalamanorama online

30 April, 2013

കാടുകാക്കാന്‍ വിനിത ഒറ്റയ്ക്ക്-

0


പാലോട്: ചിന്നംവിളിച്ച് കാട്ടാന മുന്നിലെത്തുമ്പോഴും, കാടുവിറപ്പിക്കുന്ന കാട്ടുകള്ളന്‍ മാര്‍ക്ക് നടുവിലെത്തുമ്പോഴും വിനിത തെല്ലും ഭയക്കുന്നില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ രാപ്പകലെന്യേ വിനിത കാടിനു കാവല്‍ നില്‍ക്കുന്നു. ജില്ലയിലെ ഏക വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മീനാങ്കല്‍, തെണ്ടിയാമല ആദിവാസി ഊരിലെ ആര്‍. വിനിതയെന്ന 26 കാരിയാണ് പെണ്‍കരുത്തിന്റെ മാതൃകയാകുന്നത്.

ബാല്യത്തിലേ വനമധ്യത്തില്‍ കാട്ടുമൃഗങ്ങളോടൊത്ത് കളിച്ചുവളര്‍ന്നതില്‍ നിന്നും കൈവന്ന ധൈര്യം വിനിതയ്ക്ക് ഇന്ന് കാട്ടില്‍ പണിയെടുക്കാന്‍ കരുത്താകുന്നു. അമ്മ രാജമ്മയുടെ കൈയും പിടിച്ച് വിനിത സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് തേവിയാരുകുന്ന് കാണി എല്‍.പി.എസ്സില്‍. രണ്ടര കിലോമീറ്ററിലധികം കാടിനുള്ളില്‍ കൂടി നടന്ന് മീനാങ്കലില്‍ എത്താനുള്ള ബുദ്ധിമുട്ട് വിനിതയെ കൊണ്ടെത്തിച്ചത് അമ്പൂരിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍. പ്ലസ്ടു പഠനംകഴിഞ്ഞതോടെ എസ്.ടി. പ്രൊമോട്ടര്‍ ആയി നിയമനം. രണ്ടു വര്‍ഷം ഈ ജോലിക്കിടയിലാണ് വനപാലകയായി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചത്.

2010 ഏപ്രില്‍ 12 ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണറിയുന്നത് ജില്ലയില്‍ വനം വകുപ്പില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി വിനിത മാത്രമേയുള്ളൂ. ആദ്യം ഒന്നമ്പരന്നെങ്കിലും വച്ച കാല്‍ പിന്നോട്ടുവെയ്ക്കാന്‍ വിനിത തയ്യാറായിരുന്നില്ല. സഹപ്രവര്‍ത്തകരെല്ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചതോടെ വിനിത തന്റെ ദൗത്യം ഭംഗിയായി മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ പാലോട് റേഞ്ച് ഓഫീസിലെ ജീവനക്കാരിയാണ് വിനിത.

13 April, 2013

മുറ്റത്തെ കണിക്കൊന്ന- മുല്ലനേഴി

2

അറ്റവേനലാ,ണില്ലാ കുടിനീ,രെന്നാലെന്റെ
മുറ്റത്തെക്കണിക്കൊന്ന പൂത്തുനില്ക്കുകയല്ലോ!
കത്തുന്നൊരുഷ്ണക്കാറ്റിന്‍ ചിറകില്‍ തീനാവുമായ്
മൃത്യുവന്നെത്തുന്നൊരീ വിഷുവല്‍പ്പുലരിയില്‍
കരിഞ്ഞ നെല്പ്പാടങ്ങള്‍, കര്‍ഷകര്‍, വിതുമ്പുന്ന
പൊലിഞ്ഞ സ്വപ്‌നങ്ങള്‍, ഈനാടാകെ ത്തിളയ്ക്കുമ്പോള്‍
എങ്ങനെയാഘോഷിയ്ക്കും വിഷു നാം നമ്മെത്തന്നെ
ചങ്ങലയ്ക്കിടുന്നോരീ ഭ്രാന്താശുപത്രിയ്ക്കുളില്‍?

കാതില്‍ മന്ത്രിപ്പൂ കണിക്കൊന്ന, യിക്കാലത്തിന്റെ
കാപട്യമറിയായ്കയാലെ നീ കവിയായി
ഒരു നക്ഷത്രം മങ്ങിമായുമ്പോള്‍ കേഴുന്നു നീ
ഒരു പൂകൊഴിയുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്നു നീ
ദുരിതം തീതുപ്പുന്ന വര്‍ത്തമാനത്തില്‍, മര്‍ത്ത്യ-
ചരിതം മറ്റൊന്നാക്കാന്‍ വെമ്പല്‍ കൊണ്ടീടുന്നു നീ
പാവമാം നാട്ടിന്‍പുറക്കാരിയെങ്കിലൂം, വെറും
പാവയല്ലല്ലോ നിന്റെ മുറ്റത്തെക്കണിക്കൊന്ന
ആകയാല്‍മണ്ണിന്‍ മാറില്‍ പൂത്തുനില്ക്കുന്നു, വിശ്വ-
മാകെയുമൊന്നാകുന്ന വിഷുവല്‍പ്രതീക്ഷയാല്‍.
(മുല്ലനേഴിയുടെ കവിത എന്ന പുസ്തകത്തില്‍ നിന്ന്)

വിഷു - ബാലമണിയമ്മ

0


മറയുമാണ്ടിനെത്തടവി മിന്നുന്നൂ
മഹാനഗരത്തിന്‍ വിടര്‍ന്ന കണ്ണുകള്‍.

അവയിലൂടെ ഞാനരക്ഷണം കണ്ടേ,-
നറുപത്തേഴാണ്ടിന്‍ വിഷു വിളക്കുകള്‍.
പറന്നുവന്നെന്നെപ്പുണര്‍ന്നു പോരുന്ന
പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്‍;
അടഞ്ഞ കണ്ണിണ തുറക്കവേ മുന്നില്‍
മുടങ്ങാതേ നിന്നോരഭീഷ്ട ദര്‍ശനം.
തളികയില്‍ ബ്ഭൂവില്‍ വരങ്ങള്‍, ഒട്ടൊട്ടു
ചുളി പടരുമെന്‍ മുഖം മുകുരത്തില്‍;
കണിത്തിരികള്‍ക്കു പിറകിലായ്ക്കാലം
കനത്ത ഭിത്തിമേല്‍പ്പതിച്ച മുദ്രകള്‍;
കുരുന്നു കൈകള്‍ തന്‍ കളിമ്പ രേഖകള്‍,
വരണ്ടവയിലെ വിയര്‍പ്പിന്‍ പാടുകള്‍!
ഉദിക്കുന്നൂ പ്രിയമുഖങ്ങളോര്‍മ്മയി-
ലുയരുന്നൂ കേട്ടു മറന്ന വാക്കുകള്‍;
മനോമുകുളത്തെ മനുഷ്യസ്‌നേഹത്തിന്‍
മധുരനീരൂട്ടി വളര്‍ത്ത വര്‍ഷങ്ങള്‍.

നവാബ്ദമേ നിന്‍ കൈ ശിരസ്സില്‍ സ്​പര്‍ശിക്കെ
നഗരത്തിന്‍ കണ്‍കള്‍ വിടര്‍ന്നു മിന്നുന്നൂ
ഇളകും വാനിലെപ്പടകുടീരങ്ങള്‍-
ക്കിടയില്‍ നിന്നസ്മല്‍ ക്രിയാധി ദേവതേ

മുടിച്ചാര്‍ത്തിങ്കല്‍ത്തൂവെളിച്ചത്തിന്‍ പൂവും
മടിക്കുത്തില്‍ പുത്തന്‍ ഫലങ്ങളുമായ് നീ
ഇറങ്ങി നില്‍ക്കെ നിന്നനുഗ്രഹം ചുറ്റും
നിറഞ്ഞൊലിക്കെ, യെന്‍ ചെറു ഹൃദയത്തില്‍

നിഴല്‍ പരത്തുന്നൂ തിരുവരവേല്‍ക്കാന്‍
കഴിയാതേ മതില്‍ കടന്നു പോയവര്‍.

നിരന്നുയരും പാര്‍പ്പിടങ്ങള്‍ക്കപ്പുറ,-
ത്തിരമ്പുന്നൂ കടല്‍ത്തിരക,ളേന്തുന്നൂ.

11 April, 2013

വിപണിയില്‍ താരമായ്‌ 'ചൈനീസ് കൊന്നപ്പൂ'

0


എടപ്പാള്‍: അവസാനം ചൈനീസ്‌ കൊന്നപ്പൂവും. വിഷു അടുത്തെത്തിയതോടെയാണ് വിപണിയില്‍ ചൈനയില്‍നിന്നെത്തിയ കൊന്നപ്പൂവിന്റെ തരംഗം തുടങ്ങിയത്.
എടപ്പാളിലെ വിഷുവിപണിയില്‍ വന്‍തോതിലാണ് ഇത്തവണ റെഡിമെയ്ഡ് കൊന്നപ്പൂക്കള്‍ എത്തിയിട്ടുള്ളത്. വിദേശ നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും സ്റ്റേഷനറി കടകളിലും മഞ്ഞപ്പൂക്കളും കൊന്നയുടെ ഇലകളുമടങ്ങിയ മനോഹരമായ കുലകള്‍ തൂങ്ങിക്കിടക്കുമ്പോള്‍ യഥാര്‍ത്തില്‍ മരത്തില്‍നിന്ന് പൊട്ടിച്ച് തൂക്കിയതാണെന്നേ തോന്നൂ.
ഒരു കുലയ്ക്ക് 60 രൂപയാണ് വില. തിരൂരിലെയും എറണാകുളത്തെയും ഗള്‍ഫ് മാര്‍ക്കറ്റുകളില്‍നിന്നുമെത്തുന്ന ഇവയ്ക്ക് സാമാന്യം നല്ല ചെലവുമുണ്ടെന്ന് എടപ്പാളിലെ ടി.കെ സ്റ്റോര്‍ ഉടമ കുഞ്ഞന്‍ പറഞ്ഞു.
ഇനി കണി വെയ്ക്കുവാനുള്ള മാങ്ങയും വെള്ളരിയുമൊക്കെ റെഡിമെയ്ഡ് ആകുന്ന കാലം ദൂരെയല്ല.

19 January, 2013

പാലോട് മേള കനകജൂബിലി ശോഭയില്‍

1

മുഹമ്മദ്‌ സാദിര്‍ഷ അബുദാബി



കാര്‍ഷിക സമൃതിയുടെ ഓര്‍മകളും പേറി പാലോട് മേള .ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനും ആയി പാലോട് പഴമക്കാര്‍ തുടങ്ങി വെച്ച കാള ചന്ത അന്‍പതു വര്‍ഷം പിന്നിടുന്നു .മണ്ണിന്റെ മണമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ കര്‍ഷകന്‍റെ ഓര്‍മ പുതുക്കല്‍ കൂടിയാകും പാലോട് മേള .കാര്‍ഷിക സംസ്കാരത്തിന്റെ വിത്ത് പാകിയ കാള ചന്ത ഗ്രാമ വാസികള്‍ കലാസ്വാദനതിനും കാര്‍ഷിക വിളകളുടെ വിപണന തിനുമായാണ്‌ തുടങ്ങി വെച്ചത് .മേളയുടെ ആദ്യകാല സംഘാടകര്‍ പാലോട് തിങ്ങി പാര്‍ത്തിരുന്ന കുശവന്മാര്‍ ആണ് .കൃഷിയും കര്‍ഷകനും നമ്മുടെ സംസ്കാരത്തിന് എന്നും മുതല്‍ കൂട്ടാണ്‌ എന്ന് വിളിച്ചോടി സഹ്യന്റെ താഴ്വരയില്‍ ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍ .കാളച്ചന്തയില്‍ നിന്നും മഹാ മേള യിലെകുള്ള വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു .സംസ്ഥാനത്ത് അമ്പതു ആണ്ടു പിന്നിടുന്ന ഏക ജനകീയ മേളയായി പാലോട് മേള മാറുകയാണ്‌ .സര്‍ക്കാരിന്റെ ഗ്രാന്റ്റുകള്‍ ഇല്ലാതെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ മേള എന്നാ പ്രത്യേകതയും പാലോട് മേളകുണ്ട്.പൂര്‍വികര്‍ നമ്മുടെ കാര്‍ഷിക സംസ്കാരത്തിന് നല്‍കിയ തനിമ ചോരാതെ പുത്തന്‍ തലമുറയും ഏറ്റുവാങ്ങുകയായിരുന്നു .ഇനി വരുന്ന തലമുറയും ഈ വിളക്കു കെടാതെ കാത്തു സൂക്ഷികട്ടെ .ചരിത്രം വീണ്ടും വീണ്ടും ആവര്തികപെടുമ്പോള്‍ കര്‍ഷകന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം ഒരുങ്ങുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.നിലമുഴുന്ന കര്‍ഷകനും കലപ്പയും ഒര്മയാകുമ്പോള്‍.നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളുടെ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപിക്കാനുള്ള .സ്ഥലങ്ങള്‍ ആകുമ്പോള്‍ .നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപെട്ടവര്‍ ആയി തീരുമ്പോള്‍.കാര്‍ഷിക വിളകല്‍ക് പകരം നാണ്യ വിളകള്‍ നമ്മുടെ കൃഷി രീതിയെ കയ്യടകുമ്പോള്‍ .തകര്‍ന്നടിയുന്നത് നാടിന്റെ നന്മയുള്ള കാര്‍ഷിക മുഖം കൂടിയാണ് .കാര്‍ഷിക മേളകള്‍ കൃഷിയുടെ പ്രാധാന്യത്തെ ചൂണ്ടികാണിക്കാന്‍ മുന്നോട്ടു വന്നു .ഗ്രാമീണരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രാപ്തന്‍ ആക്കി .പാലോട് മേള ആ ഒരു അര്‍ത്ഥത്തില്‍ ആണ് ചരിത്രത്തില്‍ ഇടം പിടികുന്നത് .അമ്പതു വര്‍ഷകാലം ആയുള്ള ആ ശ്രമം പാലോട് കാര്‍ഷിക മേഖലക് പുത്തന്‍ ഉണര്‍വ് നല്‍കി .കാര്‍ഷിക വിളകളുടെ വലിയ ഒരു പ്രദര്‍ശനം തന്നെ എല്ലാ വര്‍ഷവും മേളയില്‍ സംഘടിപിക്കാറുണ്ട് .പൊന്മുടി മലയുടെ താഴ്വാരത്തുള്ള നമ്മുടെ ഈ കൊച്ചു ഗ്രാമം പാലോട്മേളയുടെ പേരില്‍ കൂടുതല്‍ പ്രശസ്തി നേടിയിരിക്കുന്നു .തെക്കന്‍ കേരളത്തിലെ പ്രധാനപെട്ട കാര്‍ഷിക മേളയായും വിനോദ സഞ്ചാര വാരാഘോഷം ആയും സര്‍ക്കാര്‍ പാലോട് മേളയെ തിരഞ്ഞെടുത്തു കഴിഞ്ഞു .അപ്പോഴും മേള നടത്തിപിനു സ്വന്തമായി ഒരു സ്ഥലം എന്നത് മേള സംഘാടകരുടെ സ്വപ്നമായി അവശേഷിക്കുന്നു .മേള അന്‍പതാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ വേണ്ടപെട്ടവര്‍ അതിനു മുന്‍കൈ എടുകുമെന്ന് കരുതാം .പ്രകൃതിയെ സംരക്ഷികുന്നതിനും കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോക്ഷിപികുന്നതിനും .പാലോട് മഹാ മേളക്ക് ഇനിയും കഴിയട്ടെ എന്നാ പ്രാര്‍ഥനയോടെ അന്‍പതാമത് മഹാ മേളക്ക് എല്ലാവിധ ആശംസകളും നേരുന്നു

14 January, 2013

മിന്നാമിനുങ്ങ് തുണയാകുന്നു; എല്‍.ഇ.ഡികളുടെ വെളിച്ചം കൂടും!

1



മിന്നാമിനുങ്ങിന്റെ ശരീരത്തിലെ 'വിളക്കി'ന്റെ സവിശേഷത പഠിച്ച ഗവേഷകര്‍, അതുപയോഗിച്ച് 'ലൈറ്റ് എമിറ്റിങ് ഡയോഡുകളു'ടെ (LEDs) പ്രകാശക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വിജയിച്ചു. അര്‍ധചാലക ഉപകരണം പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ 55 ശതമാനം വര്‍ധന വരുത്താന്‍ ഇത്തരത്തില്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ബെല്‍ജിയം, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്, പനാമയില്‍ കാണപ്പെടുന്ന ഒരിനം മിന്നാമിനുങ്ങിന്റെ സവിശേഷകള്‍ അനുകരിച്ച് ഈ മുന്നേറ്റം നടത്തിയത്. 

എല്‍.ഇ.ഡികള്‍ പുറപ്പെടുവിക്കുന്ന വെളിച്ചതില്‍ നല്ലൊരു പങ്ക്, ഉപകരണത്തിനുള്ളിലേക്കുതന്നെ പ്രതിഫലനം വഴി നഷ്ടപ്പെടുകയാണ് പതിവ്. ഇതുമൂലം, എല്‍.ഇ.ഡി.കളുടെ പ്രകാശക്ഷമത കാര്യമായി കുറയുന്നു. 

വായുവിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, എല്‍.ഇ.ഡി. വസ്തുക്കളിലൂടെ പ്രകാശം കടന്നുപോകുന്നത് വ്യത്യസ്തമായാണ്. അതാണ്, ഇത്തരത്തില്‍ വെളിച്ചം നഷ്ടമാകാന്‍ കാരണം - പഠനത്തിന് നേതൃത്വം നല്‍കിയ ബല്‍ജിയത്തില്‍ നാമുര്‍ സര്‍വകലാശാലയിലെ ആനിക് ബേ പറയുന്നു. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗത്തുനിന്ന് ജൈവരാസപ്രവര്‍ത്തത്തിന്റെ ഭാഗമായി വെളിച്ചം പുറത്തുവരുമ്പോഴും സമാനമായ പ്രശ്‌നം ഉണ്ടാകുന്നു. അത് മറികടക്കാന്‍ പ്രകൃതി എന്താണ് ചെയ്തിരിക്കുന്നതെന്ന് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, അറ്റം കൂര്‍ത്ത ക്രമരഹിതമായ ഘടനയാണ് അവിടെ ഉള്ളതെന്ന് കണ്ടു. ആ ഘടനയുടെ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തില്‍, അറ്റംകൂര്‍ത്ത അത്തരം ഘടനകള്‍ കൂടുതല്‍ വെളിച്ചം പുറത്തുവരാന്‍ സഹായിക്കുന്നതായി മനസിലായി - 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

സമാനമായ രീതിയില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള ക്രമരഹിതമായ ഘടനകള്‍ ഗാലിയം-നൈട്രയ്ഡ് എല്‍.ഇ.ഡി.യില്‍ സന്നിവേശിപ്പിച്ചപ്പോള്‍ അതില്‍നിന്നുള്ള പ്രകാശത്തിന്റെ തീവ്രത 55 ശതമാനം വര്‍ധിച്ച കാര്യം, ബേയും കാനഡയിലെ ഷെര്‍ബ്രൂക്ക് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരും വിവരിച്ചത് 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ലെ മറ്റൊരു പ്രബന്ധത്തിലാണ്. 

നിലിവുള്ള എല്‍.ഇ.ഡികളില്‍ ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാല്‍, അവ കൂടുതല്‍ പ്രകാശം പൊഴിക്കുമെന്നതിനാല്‍ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാമെന്ന് ബേ ചൂണ്ടിക്കാട്ടുന്നു. (കടപ്പാട്: ടെക്‌നോളജി റിവ്യൂ)